Sports
ക്വീൻസ് ലാൻഡ്: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. ക്വീന്‍സ് ലാന്‍ഡിലെ കരാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
മൂന്നാം മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് ഇന്നും ഇലവനില്‍ സ്ഥാനം പിടിച്ചില്ല. സഞ്ജുവിന് പകരം ജിതേഷ് ശർമയാണ് നാലാം ടി20യിലും ഇറങ്ങുന്നത്.
കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഓസ്ട്രേലിയ നാലു മാറ്റങ്ങള്‍ വരുത്തി. ആദം സാംപയും ഗ്ലെന്‍ മാക്സ്വെല്ലും ജോഷ് ഫിലിപ്പും ഫില്‍ ഡ്വാർഷുയിസും ഓസീസ് ടീമിലെത്തി. ഓപ്പണര്‍ ട്രാവിസ് ഹെഡും ഷോണ്‍ ആബട്ടും ഇന്ന് ഓസീസ് ടീമിലില്ല.
അഞ്ച് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരം ഓസീസും മൂന്നാം മത്സരം ഇന്ത്യയും നേടി.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജിതേഷ് ശർമ, ശിവം ദുബെ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.
ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), മാത്യു ഷോർട്ട്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, ജോഷ് ഫിലിപ്പ്, മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്സ്വെൽ, ബെൻ ഡ്വാർഷുയിസ്, സേവ്യർ ബാർട്ട്ലെറ്റ്, നഥാൻ എല്ലിസ്, ആദം സാംപ.
Sports
ബംഗളൂരു: ഓസ്ട്രേലിയായിൽ പര്യടനം നടത്തുന്ന ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ തിരിച്ചുവിളിച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച താരത്തെ മൂന്നാം മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് കുല്‍ദീപിനോട് ഇന്ത്യയിലേക്ക് മടങ്ങാൻ ആവിശ്യപ്പെട്ടത്.
ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടക്കുന്ന ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ ടീമിൽ താരം കളിക്കും. വ്യാഴാഴ്ച ആരംഭിക്കുന്ന രണ്ടാം മത്സരത്തിലാകും കുല്‍ദീപ് ഇന്ത്യന്‍ എ ടീമിനായി കളിക്കുക. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി കുൽദീപിന് റെഡ്ബോളിൽ കൂടുതൽ മത്സരപരിചയം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്ന് ബിസിസിഐ അറിയിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. നവംബര്‍ 14ന് കോല്‍ക്കത്ത ഈഡന് ഗാര്‍ഡനിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് നവംബര്‍ 22 ഗുവാഹത്തിയില്‍ നടക്കും.